തിങ്കളാഴ്‌ച, ജൂൺ 15, 2015

ഞാന്‍ കണ്ട പ്രേമം

സിനിമകൾ പലപ്പോഴും കഴിഞ്ഞുപോയ കാലഘട്ടങ്ങളെ നമ്മളെ ഓർമ്മിപ്പിക്കും. പ്രേമം എന്ന സിനിമയും തീർച്ചയായും വർഷങ്ങൾ പുറമിലോട്ടാണെന്നെ കൊണ്ടുപോയത്‌. ഒരു ശരാശരി മലയാളി പയ്യൻ തന്റെ ഇരുപത്തിയഞ്ച്‌ - ഇരുപത്തിഏഴു വയസ്സുവരെ ജീവിക്കുന്ന അല്ലങ്കിൽ കടന്നു പോകുന്ന, ചെയ്യുന്ന പല കാര്യങ്ങളിലൂടെയും കടന്നു പോകുന്ന ഒരു സിനിമ.



സ്കൂള്‍ കാലഘട്ടം
---------------------------------

എല്ലാ ആണ്‍ പയ്യന്മാരെയും പോലെ ഒരു പ്രണയം, അത് അവളെ അറിയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, അതിനേല്‍ക്കുന്ന തിരിച്ചടികള്‍ തുടങ്ങിയവ വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. നാട്ടിലെ കൂട്ടുകാരും, അവരുമായുള്ള സൗഹൃദവും പറഞ്ഞു പോകുന്നു. ഈ കാലഘട്ടത്തില്‍ പയ്യന്മാര്‍ക്ക് പ്രണയമാല്ലാതെ മറ്റെന്ത് കാണാനാണ്. അതും അല്പം പഴയ കാലത്ത്.

കോളേജ്‌ കാലഘട്ടം
--------------------------------

സ്കൂളില്‍ നിന്ന് കോളേജില്‍ എത്തിയപ്പോള്‍ അല്പസ്വല്പം ഗുണ്ടായിസവും തോന്നിവാസവും അടിപിടിയും ഒക്കെയായി നടക്കുന്ന ടിപ്പിക്കല്‍ കോളേജ്‌ പയ്യന്‍. പാട്ടും ഡാന്‍സും സസ്പന്ഷനും ഒക്കെയായി അടിച്ചുപൊളിച്ച് നടക്കുന്ന പയ്യന്‍. ഒരു കോളജ്‌ ജീവിതത്തില്‍ കാണുന്ന എല്ലാ നല്ല മുഹൂര്‍ത്തങ്ങളെയും കൂട്ടിയിണക്കിയിരിക്കുന്നു ഇവിടെ. അവിടെ തോന്നുന്ന പ്രണയം ഒരു ട്രാജടിയിലൂടെ അവസാനിക്കുമ്പോള്‍ തന്‍റെ ജീവിതവുമായി മുന്നോട്ടു പോകുന്നു അവന്‍.

മൂന്നാം കാലഘട്ടം
---------------------------------

അപ്രതീക്ഷിതമായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടി. അവള്‍ മനസ്സില്‍ കയറിക്കൂടി, അവസാനം സ്വന്തമാക്കുമ്പോള്‍ പടം ശുഭ പര്യവസാനിക്കുന്നു.

തനിക്കായി ഒരു പെണ്‍കുട്ടി എവിടെയോ കാത്തിരിക്കുന്നുണ്ടാവും എന്ന വിശ്വാസം ഓരോ ചെറുപ്പക്കാരനും നല്‍കിക്കൊണ്ടാണ് ഈ സിനിമ അവസാനിക്കുന്നത്.

ഓരോ ചെറുപ്പക്കാരുടെയും ജീവിതത്തിലെ ഒരുപാട് ഓര്‍മ്മകളെയാണീ പടം വെളിവാക്കുന്നത് മൂന്നു കാലഘട്ടങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പലപ്പോഴും ഞാന്‍ എന്നെത്തന്നെയാണ് സ്ക്രീനില്‍ കണ്ടത്. അതുപോലെ തന്നെയാവും പലരും, അതുകൊണ്ട് തന്നെയാവും ചെറുപ്പക്കാരീ പടം ഏറ്റെടുത്തത്.

സ്കൂളില്‍ തുടങ്ങി ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും കൂടെയുണ്ടാവുന്ന കൂട്ടുകാരെ ഇതില്‍ നമുക്ക് കാണാം, നമ്മള്‍ എല്ലാവരെയും പോലെ നമുക്കുള്ള കൂട്ടുകാരെ പോലെ രണ്ടുപേര്‍. സുഖത്തിലും ദുഖത്തിലും കൂടെയുണ്ടാവുന്ന കൂട്ടുകാരുടെ സൗഹൃദത്തിന്‍റെ കൂടെ കഥയാണിത്.

കോളേജില്‍ നമ്മളൊക്കെ കണ്ട ഒരുപാട് കഥാപാത്രങ്ങളെ നമുക്ക് സ്ക്രീനിലും കാണാം, ക്യാന്റീനിലെ ചേട്ടനും, പഠിപ്പിച്ച അധ്യാപകരും, മൊരടനായ പ്രിസിപ്പാളും ഒക്കെ നമ്മുടെ കണ്‍ മുന്നില്‍ നിറഞ്ഞാടുമ്പോള്‍ ഓരോ നിമിഷത്തിലും നമ്മള്‍ നമ്മുടെ ആ പഴയ ക്യാമ്പസിലേക്ക് തിരിച്ചുപോകും. അതുകൊണ്ട് തന്നെ ഇതൊരു ക്യാമ്പസ്‌ കഥയുമാണ്.

എല്ലാ അടിച്ചുപൊളികള്‍ക്കും അവസാനം തന്‍റെ ജീവിതവുമായി ഒതുങ്ങിക്കൂടുന്ന നായകന്‍, എല്ലാത്തിലുമുപരി ജീവിതമാണ് ഏറ്റവും പ്രധാനമെന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഈ കഥയില്‍ ജീവിതവുമുണ്ട്.

അതിഭാവുകത്വങ്ങളോ ഹീറോയിസമോ ഒന്നും കാണാന്‍ കഴിയാത്തതുകൊണ്ട് തന്നെ സിനിമയുടെ എല്ലാ സിംപ്ലിസിറ്റിയും കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട് ഇതില്‍. നിവിന്‍പോളി എന്ന ചോക്കളേറ്റ് നായകനില്‍ നിന്ന് സീരിയസ് കഥാപാത്രങ്ങള്‍ കൂടെ ചെയ്യാന്‍ ആ നടന്‍ വളര്‍ന്നു എന്ന് ഓര്‍മിപ്പിക്കുക കൂടെയാണ് ഈ ചിത്രം. രൂപത്തിലും ഭാവത്തിലും എവിടെയോ ഒക്കെ മഹാനടന്‍ മോഹന്‍ ലാലിനെ നമുക്ക്‌ കാണാന്‍ കഴിയുന്നതുകൊണ്ടാവണം ഭാവിയുടെ മോഹന്‍ ലാല്‍ എന്ന വിശേഷണം പലരും ചാര്‍ത്തിക്കൊടുത്തത്.അതൊരു തെറ്റാണന്ന് തോന്നുന്നില്ല, പലപ്പോഴും ആ മഹാ നടനെ നിവിന്‍ ഓര്‍മ്മിപ്പിച്ചു ഈ സിനിമയിലുടനീളം.

പടം അനൌണ്സ് ചെയ്തത് മുതല്‍ റിലീസ് വരെ മലര്‍ എന്ന കഥാപാത്രത്തെ ഒരു മറയ്ക്കുള്ളില്‍ നിര്‍ത്തിയിരുന്നു സംവിധായകന്‍. മേരിയും സെലിനും മാത്രം നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും, ട്രെയിലറുകളിലും പാട്ടുകളിലും മറ്റും അവരെ മാത്രം നമുക്ക് മുന്നിലെത്തിച്ച്, അവരെ പ്രതീക്ഷിച്ചിരുന്ന നമുക്ക് മുന്നില്‍ മലര്‍ എന്ന കഥാപാത്രത്തെ അല്പം ഹൈലൈറ്റ് ചെയ്തു തന്നെ കൊണ്ട് തരുമ്പോള്‍, അല്പം എക്സൈറ്റഡ് ആവുന്നത് സ്വാഭാവികം. മാത്രമല്ല മേക്കപ്പുകള്‍ ഒന്നും ഇല്ലാതെ മുഖക്കുരുവും,സാരിയും ഒക്കെയായി ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കൊടിയായി മലര്‍ മുന്നിലെത്തിയപ്പോള്‍, അവളെ ജനം ഇരു കയ്യും നീട്ടി സ്വീകരിച്ചത് എല്ലാ കൌമാര യുവത്വത്തിന്റെയും മനസ്സിലുള്ള ഒരു പെണ്‍കുട്ടിയുടെ ഛായ അവള്‍ക്കുള്ളത് കൊണ്ടാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നപലതും അതിലുണ്ടായിരുന്നു, അവര്‍ അറിഞ്ഞതും അനുഭവിച്ചതും ചെയ്തതും ഒക്കെയും ആ പടത്തിലുണ്ടായിരുന്നു. അതുകൊണ്ടവര്‍ ഏറ്റെടുത്തു സിനിമയെ.

എങ്കിലും ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ,പറഞ്ഞു കൂട്ടിയ ബില്‍ഡ്‌അപ്പ് പ്രതീക്ഷിച്ച്, ഭയങ്കര സംഭവമാണെന്ന് പ്രതീക്ഷിച്ച് ഈ പടം കാണാന്‍ പോകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ